Reminiscece Of Air Force Life

Wednesday, February 26, 2014

പത്തില്‍ എട്ടു പൊരുത്തം !

          ജയന്തനും ജയന്തിയും ഞങ്ങള്‍ ദുബായില്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ തോട്ടു മുകളിലത്തെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഒരു മലയാളി കുടുംബം ആയിരുന്നു.
            പരിചയപ്പെട്ട്, ഈ പേരുകള്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഭാര്യയോടു പറഞ്ഞു -
             "ഇത് ഒരു മാതിരി, മേഡ് ഫോര്‍ ഈച്ചദര്‍ എന്ന് പറയുന്നത് പോലെ ഉണ്ടല്ലോ"!
              അപ്പോഴാണ്‌ അവര്‍ പറയുന്നത്, അവരുടെ "പേരന്‍സും" , വളരെ അടുത്ത സുഹൃത്തുക്കള്‍ ആയി തുടങ്ങിയ കുടുംബ പരിചയമാണത് എന്ന്‍--
            ജാതകവും ഉത്തമത്തില്‍ ആയിരുന്നു - പത്തില്‍ എട്ടു പൊരുത്തം!
       അവരുടെ ഒരു കുടുംമ്പത്തിലെ കാര്‍ന്നോരായ ഗോവിന്ദന്‍ മാമ തമാശയില്‍പറഞ്ഞു പോലും-
 "രണ്ടു പൊരുത്തം അല്ലേ കുറവുള്ളൂ - അവര്‍ക്ക്, സ്വന്തമായി, സ്വസ്ഥമായി ഒന്നുറങ്ങാനുള്ള സമയം എങ്കിലും വേണ്ടേ" എന്ന്!
                                  രണ്ട് പേരുടേയും പിതാക്കള്‍, പഞ്ചാബിലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്നവര്‍-.
           "ഞങ്ങള്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ലുധിയാനയിലാണ്" '
                     അപ്പോള്‍ ഞാന്‍ ചോദിച്ചു -
                     "ലൌമാരേജ് ആണ് അല്ലേ" ?
            "ശരിക്കും ഉള്ള അറേഞ്ച്ഡ്‌   മാരേജ് ആയിരുന്നു"
            " ഞങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നു, എന്ന് മാത്രം, അല്ലാതെ ഒന്നും ഇല്ലായിരുന്നു."
                എന്‍റെ കുടുംബം അവരുമായി പരിചയപ്പെടാന്‍ കാരണം, എന്‍റെ   മകന്, ജയന്തി ആയിരുന്നു കണക്കിന് ട്യൂഷന്‍ എടുത്തിരുന്നത് -
             ഒരു പ്രത്യേക സാഹചര്യത്തില്‍, എനിക്ക് ഫ്ലാറ്റ് മാറേണ്ടിവന്നപ്പോള്‍,
മോനാണ് പറഞ്ഞത് -
            " ടീച്ചറിന്‍റെ ഫ്ലാറ്റിന്‍റെ ,  ഗ്രൌണ്ട് ഫ്ലോറില്‍ ഒരു ഫ്ലാറ്റ് ഒഴിയുന്നുണ്ട്"-
    ശരിയാണ്, അവന്‍റെ ട്യൂഷന് വേണ്ടി ഉള്ള പോക്കുവരവില്‍, സമയം ലാഭിക്കാമല്ലോ- എനിക്കും തോന്നി.
            ഫ്ലാറ്റ് കാണാന്‍ ചെന്നപ്പോള്‍ തന്നെ, ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്,
ജയന്തിയുടെ മകള്‍, ഒരു കുറുമ്പിയുടെ കുട്ടിത്തമായിരുന്നു-
                പണ്ട് മുതലേ എന്‍റെ ഭാര്യക്ക്, പെണ്‍ കുഞ്ഞുങ്ങളോട് വലിയ പ്രിയമായിരുന്നു.
                    രണ്ട് മുട്ടനാടുകളെ മേയ്ക്കാന്‍ തന്നെയുള്ള ബദ്ധപ്പാടില്‍, മൂന്നാമതൊരു ചാന്‍സ് എടുക്കാന്‍, ഞാന്‍ വട്ടം ഉടക്കിയ പശ്ചാത്തലവും എനിക്ക് ഉണ്ടായിരുന്നു-
                 ഭാര്യക്ക് ആണെങ്കില്‍ കുട്ടികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ
പരിലാളിക്കുകയും, അവരെ അണിയിച്ച് ഒരുക്കി സമയം ചിലവാക്കുന്നതില്‍ ഉള്ള   താല്‍പ്പര്യം ഞാന്‍ പണ്ടേ ശ്രദ്ധിച്ചിട്ടുണ്ട്!
                 പണ്ട് മുപ്പത് കൊല്ലം മുന്‍പ് പോലും ഉണ്ടായിരുന്ന, എയര്‍ ഫോഴ്സ്
ക്വാര്‍ട്ടേഴ്സിലെ  തൊട്ടടുത്ത ഫ്ലാറ്റുകളിലെ  പെണ്‍കുട്ടികള്‍, 'ലതാന്റി' യുമായി
ഇപ്പോഴും ബന്ധപ്പെടുന്നു എന്നത്, അതിന്‍റെ തെളിവാണ്!
                             അങ്ങിനെയാണ് ഞങ്ങള്‍ ഈ ജയന്തന്‍ ജയന്തി ദമ്പതികളുടെ അയല്‍പക്കം ആയത്-
                        ആ കൊച്ചിന്‍റെ  സാമീപ്യവും, അതില്‍ ഞങ്ങള്‍ കണ്ട ആനന്ദവും,
വിശദീകരിച്ചു തുടങ്ങിയാല്‍, ഞാന്‍ എഴുതി വരുന്നതില്‍ നിന്ന് മാറി പോകും !
          അവര്‍ ഒരുപാട് സമയം ഞങ്ങളുടെ വീട്ടില്‍ ചിലവഴിക്കുമായിരുന്നു -
       എനിക്കെന്തോ, ആദ്യം മുതല്‍ ആ  കുട്ടിയുടെ അച്ഛനെ, മനസ്സാലെ ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല-
         ഏതോ വലിയ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ആയ അദ്ദേഹം എപ്പോഴും അങ്ങേരുടെ " സക്സസ് സ്റ്റൊറീസ്" ,സംഭാഷണങ്ങളില്‍ കൂടി
എടുത്തു പറയാന്‍ ഉള്ള വ്യഗ്രത -
            ഏതു വിഷയത്തെ കുറിച്ച് പറയുമ്പോഴും, അങ്ങേരുടെ അഭിപ്രായം നമ്മളില്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത -      
          ആദ്യമൊക്കെ ഞാന്‍ വിചാരിച്ചു എന്‍റെ അറിവില്ലായ്മ കൊണ്ട് ആയിരിക്കാം എന്ന് -
          പക്ഷെ, ചില കാര്യങ്ങള്‍ അദ്ദേഹം പറയുന്നത്, അടിസ്ഥാനരഹിതമാണ് എന്ന് എനിക്ക് ബോദ്ധ്യം വന്നു -
    അവനവന്‍റെ  അപ്രമാദിത്യം എസ്റ്റാബ്ലിഷ് ചെയ്ത്, ആ സമയത്തെ അതിജീവിക്കാന്‍ ഉപയോഗിക്കുന്ന, 'ടിപ്പിക്കല്‍ സെയില്‍സ്  ടാക്ടീക്ക്സ്'
        വേറെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്, പുതുതായി മാര്‍ക്കറ്റില്‍ ഇറങ്ങുന്ന
ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍, ലാപ് ടോപ്‌, പാം ടോപ്‌ തുടങ്ങിയവ മേടിച്ച്, നമ്മളെ കാണിച്ച്, അതിന്‍റെ  സവിശേഷതകള്‍ പറയുക-
               ഇതെല്ലാം, മാര്‍ക്കറ്റിങ്ങ് ആളുകള്‍ക്ക് വേണ്ട അത്യാവശ്യം ജാടകള്‍ ആയിരിക്കാം എന്ന് ഞാന്‍ അനുമാനിച്ചു-
          പക്ഷെ ഒരു ദിവസം, ഞങ്ങളുടെ  ഫ്ലാറ്റിന്‍റെ പാര്‍ക്കിങ്ങില്‍ , അങ്ങേരുടെ പുതുതായി മേടിച്ച ഒരു വില കൂടിയ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍, രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഒഴിവുള്ള സ്ഥലത്തില്‍ , അങ്ങേര്‍ വണ്ടി കുറുകെ, പാര്‍ക്ക് ചെയ്തു-
           'ജയന്താ നമ്മള്‍ ഒന്ന് ഒതുക്കി പാര്‍ക്ക് ചെയ്‌താല്‍, ഒരു കാറിനു കൂടി അവിടെ പാര്‍ക്ക് ചെയ്യാന്‍ ഇടം കിട്ടുകയില്ലേ?"
       എന്‍റെ 'സിവിക്ക് സെന്‍സ്' ഉണര്‍ന്നൂ -
               'ചേട്ടാ, ഇപ്പോള്‍ വേറെ ആരും സൈഡില്‍ പാര്‍ക്ക് ചെയ്യുകയില്ല, അല്ലെങ്കില്‍ അവര്‍ ഡോര്‍ തുറക്കുമ്പോള്‍ നമ്മുടെ വണ്ടിയില്‍ 'സ്ക്രാച്ച്'
വീഴാന്‍ സാധ്യതയുണ്ട് "!
                   സ്വാര്‍ഥതയുടെ പാരമ്യം!
      അവസാനം, എനിക്ക് സഹിക്കാന്‍ പറ്റാത്ത  അവസ്ഥ വന്നത് -
            ഇറാക്കിനെ അമേരിക്ക ആക്രമിച്ച് കീഴ്പ്പെടുത്തുന്ന കാഴ്ചകള്‍ -
     സി. എന്‍. എനില്‍  കൂടി, ലോകം മുഴുവന്‍ അവര്‍ 'തല്‍സമയ പ്രക്ഷേപണം'
ചെയ്ത്, ടി. വി യില്‍ കൂടി കാണിക്കുമ്പോള്‍, ഒരു ക്രിക്കറ്റ് മാച്ച് കാണുന്ന ലാഘവത്തോടെ, 'പോപ്പ് കോണും' തിന്നുകൊണ്ട്‌, അങ്ങേര്‍  ആസ്വദിക്കുന്ന ആ മനോഗതിയാണ്!
            ഒരു യുദ്ധം, അതിന്‍റെ വിപത്തുകള്‍, അതിന്‍റെ കെടുതികള്‍, യാതനകള്‍ എല്ലാം ഒരു റിയാലിറ്റി ഷോ പോലെ കാണുന്ന മാനസികാവസ്ഥ!
           ഇതൊക്കെ ആണെങ്കിലും എന്‍റെ  വീട്ടില്‍ വരുമ്പോള്‍, ടി. വി സീരിയലില്‍ കാണുന്ന പോലെ, ജയന്തന്‍റെ  കഴുത്തും, തോളും ഞെക്കി 'മാനേജിരിയല്‍ സ്ട്രെസ്സ്' ലഘൂകരിക്കുന്ന കാഴ്ചയാണ് ഞാന്‍ ജയന്തിയില്‍ കണ്ടത് !
              കൂടാതെ 'കുട്ടു', എന്ന ജയന്തിയുടെ വിളിയും, 'ചക്കരെ' എന്നുള്ള അയാളുടെ പ്രതികരണവും എന്നില്‍  അസ്വസ്തത ഉളവാക്കി -
         "ഇത് ഒരുതരം ജാട  - മനുഷ്യരുടെ മുന്നില്‍ വെച്ച് വേണോ ഈ കാട്ടായം"
                                      ഞാന്‍  ഭാര്യയോടു പറഞ്ഞു-
                              "തമ്മില്‍ ഉള്ള സ്നേഹം അവര്‍ മറയ്ക്കുന്നില്ല"
                                                 ഭാര്യയുടെ ന്യായീകരണം
           "എന്നാല്‍ നിനക്കിതു പോലെ ചെയ്യാന്‍ എന്താ തോന്നാത്തത് ?
      "അതിനു നിങ്ങള്‍ക്ക്, ഇത് പോലെ 'സ്ട്രെസ്സ്' ഉള്ള ജോലി ഒന്നും അല്ലല്ലോ"
             "പോരാഞ്ഞ്, ഞാന്‍അടുത്തേക്ക് വരുമ്പോള്‍ തന്നെ രണ്ട് ചാട്ടം ചാടുകയും ചെയ്യും" -
           "എടീ സ്നേഹം പ്രകടിപ്പിക്കേണ്ട ഒന്നല്ല, അത് മനസ്സില്‍ ആണ് വേണ്ടത്"
             "സ്നേഹം പ്രകടിപ്പിക്കേണ്ടതാണ് എന്ന് 'വനിതയില്‍' എഴുതിയ സൈക്കൊളജിസ്റ്റ് പറഞ്ഞിട്ടുണ്ടല്ലോ"
           "അല്ലെങ്കില്‍ തന്നെ, നിങ്ങള്‍ക്കൊക്കെ, ആവശ്യം കാണാന്‍ 'ചക്കരയും',
'തേനും', അല്ലാത്തപ്പോള്‍  നിക്രുഷ്ടയും"!    
                             അവസാനം ഞാന്‍ ആ സംവാദം വിട്ടു -
     അപ്പോഴാണ്‌ ജയന്തന് ഒന്നര കോടി രൂപയോളം വില വരുന്ന ഒരു 'ദിര്‍ഹാം'
ലോട്ടറി അടിച്ചത് !
                          അതിന്റെ ചിലവുകള്‍ സമര്‍ ത്ഥ മായിരുന്നു-
                            നാട്ടില്‍ അവധിക്കു പോകാന്‍ ഇരുന്ന അവരോട്, പുതിയ സാഹചര്യത്തില്‍, പുതിയ കിനാക്കള്‍ എന്തെല്ലാം ആണ് എന്ന് ചോദിച്ചു -
           രണ്ട് പേര്‍ക്കും ഒരേ അഭിപ്രായം - മോള്‍ക്ക്‌ ഏറ്റവും നല്ല വിദ്യാഭ്യാസം
നല്‍കണം - അത് 'ഓക്സ്ഫോര്‍ഡ് വേണോ, കേംബ്രിഡ്ജ്' വേണോ എന്ന് തീരുമാനിച്ചിട്ടില്ല - എന്തായാലും ജയന്തിയുടെ പേരില്‍ നാട്ടില്‍ ഒരു 'പോഷ്'
 ഫ്ലാറ്റ് എടുത്തു കഴിഞ്ഞു -
                ജയന്തി ആദ്യം നാട്ടിലേക്ക് പോയി - ജയന്തന്‍ മൂന്നാഴ്ച കഴിഞ്ഞാണ് പോയത് -
             ടര്‍ക്കിയില്‍ നാല് ദിവസത്തെ കോണ്‍ഫെറന്‍സ്, പിന്നെ മൂന്നു ദിവസം മുംബൈയില്‍ ഒരു സെമിനാര്‍ - പിന്നെ അവധി -
              രണ്ട് മാസം കഴിഞ്ഞ്, ജയന്തിയും കുഞ്ഞും മാത്രമേ മടങ്ങി വന്നുള്ളൂ !
                     തിരികെ വന്ന അന്ന് വൈകുന്നേരം അവള്‍ പറഞ്ഞു -
           "ചേച്ചി, ചേട്ടാ, ഞങ്ങള്‍ 'ഡിവേഴ്സ്' ചെയ്തു, മ്യൂച്ചല്‍ കണ്‍സന്റോടെ " !
     ഇടിവെട്ടേറ്റതുപോലെ കുറച്ചു നേരം ഞാനും ഭാര്യയും തരിച്ചു നിന്നു!
                "അങ്ങേര്‍ക്ക്, മറ്റൊരിടത്ത് വേറൊരു ഭാര്യയും കുട്ടിയും ഉണ്ട്"
       കൂടാതെ, ഈ മാര്‍ക്കറ്റിങ്ങിന്‍റെ  പേരില്‍ നടന്ന, സെമിനാറും   കോണ്‍ഫെറന്‍സും  എല്ലാം, ഇതേ പോലുള്ള 'രതി വിക്രിയങ്ങള്‍ക്ക്' വേണ്ടി
ആയിരുന്നു എന്ന്- അയാള്‍ തന്നെ മാച്ചു കളയാന്‍ മറന്നു പോയ, ഒരു
'എക്സ്റ്റെണല്‍ ഹാര്‍ഡ്‌ ഡിസ്ക്കായിരുന്നു' കേസിന്‍റെ  ആധാരം-
                അപ്പോഴാണ്‌ ഞാന്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍ത്തത് -
      പണ്ട് പല ദിവസവും ഞാന്‍ വെളിയിലേക്ക് ഇറങ്ങുമ്പോള്‍, മുകളിലത്തെ
നിലയുടെ ബാല്‍ക്കണിയില്‍ , ആകാശത്തേക്ക് കണ്ണും നട്ട്, ലോകം മറന്ന് ജയന്തി
നില്‍ക്കുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്-
                  കുറച്ചു കവിത എഴുതുന്ന സ്ത്രീ ആയത് കാരണം, അതിനെ കുറിച്ച് ആലോചിച്ചു നില്‍ക്കുന്നു എന്നാണു ഞാന്‍ ധരിച്ചിരുന്നത് -
       അത് പോലെ അച്ഛന്‍ രണ്ട് ദിവസം 'ദുബായില്‍' പോകുമ്പോള്‍, ആ കുട്ടി കാണിച്ച സന്തോഷം !
                               വേറൊരു സന്ദര്‍ഭത്തില്‍, മോള്‍ക്ക്‌ ഞങ്ങള്‍ 'പിസ്സ' മേടിച്ചു കൊടുത്തപ്പോഴാണ്‌ അറിയിയുന്നത്, അവള്‍ ആദ്യമായാണ്‌ അത് കഴിക്കുന്നത് എന്ന്-
               "അച്ഛന് ഇഷ്ടം കെ. എഫ്. സി ആണ്, അത് കൊണ്ട് ഞങ്ങളുടെ വീട്ടില്‍
അതാ മേടിക്കുക"
              ചുരുക്കത്തില്‍ അയാളുടെ ഇഷ്ട പ്രകാരമാണ് ആ വീട്ടിലെ എല്ലാ കാര്യങ്ങളും നടന്നിരുന്നത് -
            അയാളുടെ എല്ലാ കാര്ര്യങ്ങളും അയാള്‍ക്ക്‌ തന്നെ ചെയ്യണം -
 അയാളുടെ മുറിയിലെ സാധനങ്ങള്‍ അടുക്കി  വെക്കുന്നതിലും, യാത്രക്ക് പോകുമ്പോള്‍ കൊണ്ട് പോകേണ്ട ബാഗ് പാക്ക് ചെയ്യുന്നതിലും,  ഒന്നുംആരെയും ആശ്രയിക്കാത്ത മനുഷ്യന്‍ !    
       ഭാര്യ പോലും ഒന്നിലും ഇടപെടുന്നത്  ഇഷ്ടമല്ലാത്ത മനുഷ്യന്‍ -
        എന്‍റെ ഭാര്യ പലപ്പോഴും അങ്ങേരെ കണ്ടു പഠിക്കാന്‍ പറഞ്ഞിട്ടുണ്ട് !
               പിന്നെ ഒരു പ്രസംഗം ആണ് -
    "ഇവിടെ ഒരാള്‍ക്ക്‌ ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കാന്‍, കുടിച്ച ഒരു ചായ കപ്പു അടുക്കളയില്‍ തിരിച്ചു കൊണ്ട് വെക്കുവാന്‍ എല്ലാം ഞാന്‍ വേണം"-
        രണ്ട് കൊല്ലം എടുത്തു അത്രേ, ഈ തെളിവുകള്‍ എല്ലാം ശേഖരിക്കാന്‍ -
            അപ്പോള്‍, ഈ കഴുത്ത്തിരുമലും, കാട്ടയങ്ങളും എല്ലാം ഇവ ശേഖരിച്ച്, സ്വന്തം ഭാവി സുരക്ഷിതം ആക്കാനുള്ള സാവകാശത്തിന് ആയിരുന്നു.                   .            അതുകൊണ്ട്, "വുമണ്‍, ദി വീക്കര്‍ സെക്സ്' ആണ് എന്നും പറഞ്ഞ്, ആരും അവരെ തരം  താഴ്ത്തി കാണണ്ട.
         "ദേര്‍ ഈസ് എ വുമണ്‍ ബീഹൈന്‍ഡ്‌ എവരി സക്സ്സസ്സ്ഫുള്‍ മാന്‍"                  ഏതൊരു സ്ത്രീക്കും, മുന്നോട്ടു വരാനുള്ള സാധ്യതകളുണ്ടെന്ന് 'കുസൃതിത്തരം ചെയ്യുന്ന ആണുങ്ങള്‍ ഓര്‍ക്കുക -
                                            "ജാഗ്രതൈ - "
-------------------------------------------------------------------------------------------------

Saturday, February 22, 2014

ഒരു 'ഉരുള കിഴങ്ങ് ഇഫെക്റ്റ്'

  സന്ദര്‍ഭം ഞാന്‍ നാട്ടില്‍ വന്ന് എന്‍റെ ചേച്ചിയെ കാണാന്‍ പോകുന്നു -
            സന്തോഷമായി - ഒരുപാട് ഞങ്ങള്‍ക്ക് പൊതു താല്‍പ്പര്യമുള്ള മേഖകലകളില്‍ കൂടി കടന്ന് പോയി -
        'പുതിയ സിനിമകള്‍, പുതിയ എഴുത്തുകള്‍ അങ്ങിനെ പലതും' -
   അപ്പോഴാണ്‌ അവളുടെ ഭര്‍ത്താവിന്റെ 'ഫോണ്‍ കാള്‍' വന്നത് -
                'കൊച്ചി സിറ്റിയില്‍ പോയിരിക്കുന്ന ആള്‍, വരാന്‍ താമസിക്കും
ഊണ് കഴിച്ചോളൂ, ഞാന്‍ കഴിച്ചിട്ടേ വരികയുള്ളൂ ' എന്ന് -
                  ഞങ്ങള്‍ ഊണ് കഴിക്കാം എന്ന   ധാരണയില്‍ ആയി -
പിന്നെ അവള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള സകല കറികളും മേശപ്പുറത്ത്  നിരത്തി-
                 അതിനിടെ എനിക്ക് ഒരു 'കാള്‍' വന്നു -
                'എന്‍റെ ഒരു അനന്തിരവന്‍ പയ്യന്റെ'-
     അവരെല്ലാം കൂടി 'മരട്ടിലെ വെടിക്കെട്ട്‌ കാണാന്‍ പോകുകയാണ്' എന്നും പറഞ്ഞ്-
            'ശരി, പറ്റുമെങ്കില്‍ ഞാനും കൂടാം' ഞാന്‍ ഫോണ്‍ കട്ട് ചെയ്തു -                            ചോറ് വിളമ്പി അവള്‍ പറഞ്ഞു 'ചേട്ടന് ഉരുളക്കിഴങ്ങ് ഇഷ്ടമാണ്, ചേട്ടന്‍ വന്നതും ഇല്ല, നിനക്ക് വിളമ്പട്ടെ,എനിക്ക്ഇത് വയറിന് പിടിക്കുകയും ഇല്ല -
            "ശരി ആയിക്കോട്ടെ"
      ആതിഥേയ മര്യാദ മാനിക്കേണ്ട ഒരു അഥിതിയുടെ 'കേവല മര്യാദ എങ്കിലും ഞാനും കാണിക്കേണ്ടേ!
           ഊണ് കഴിയാറായിട്ടും ഉരുളക്കിഴങ്ങ് തീരുന്നീല്ല -      
                           "ആഹാരം 'വേസ്റ്റ്' ചെയ്യുന്നത് ശരിയാണോ"
         ഒരിക്കലും അല്ല എന്ന് ഞാന്‍ ആണയിട്ടു പറഞ്ഞപ്പോഴും, ബാക്കി ഈ 'ഉരുളക്കിഴങ്ങ്'  എവിടെയാണ് അവള്‍ കാണാതെ കളയേണ്ടത്‌ എന്ന ചിന്തയില്‍ ആയിരുന്നു ഞാന്‍ !
      "ആഹാരം 'വേസ്റ്റ്' ചെയ്യുന്നത് ശരിയാണോ" രണ്ട്  കഷണം കൂടെ ബാക്കിയുള്ളൂ, അതും കൂടി കഴിക്കൂ"
               അതും കഴിച്ചു -
തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ അനന്തിരവന്റെ വിളി വീന്ണ്ടും -
                'വലിയച്ചന്‍ വരുന്നില്ലേ"
        സഹികെട്ട വലിയച്ചന്‍ പറഞ്ഞു
    "എന്തോന്ന് മരട്, എന്തോന്ന് നെന്മാറ, ഞാന്‍ അതിനേക്കാള്‍ വലിയ
വെടിക്കെട്ട്‌, സ്വയം സ്പോന്‍സര്‍ ചെയ്തു നടത്തിക്കൊണ്ടിരിക്കുകയാണ് "

---------------------------------------------------------------------------------------------------------

Thursday, February 6, 2014

ഇതെന്തൊരു ലോകമാണ് ദൈവമേ !

          എല്‍. എല്‍. ബി ബിരുദം ഉണ്ടായിരുന്ന എനിക്ക്, സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി.
              അവസാനം 'തഹസില്‍ദാര്‍' ആയി വിരമിച്ചു -    
                         അടിത്തൂണ്‍ പറ്റിയ ശേഷം, അരോചകമായ നിമിഷങ്ങള്‍ ഒഴിവാക്കാന്‍, ഞാന്‍ വക്കീല്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി -
             ഇത് സാമ്പത്തിക നേട്ടം ഉന്നം വെച്ച് കൊണ്ടുള്ള ഒരു പ്രക്രിയ ആയിരുന്നില്ല -
         "ഐ വാണ്‍ടെഡ് ടു കീപ്‌ മൈസെല്‍ഫ്‌ എന്‍ഗേജ്ഡ്‌ "
                 സര്‍വീസില്‍ ഉണ്ടായിരുന്നപ്പോഴും ഞാന്‍ ഒരിക്കലും 'രവീന്ദ്രന്‍ പട്ടയത്തിന്' ചൂട്ടു പിടിച്ചിട്ടില്ല -
                അത് കാരണം ഒത്തിരി സ്ഥലം മാറ്റങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നതാണ് എന്‍റെ നേട്ടം!\
                "വക്കീലന്മാര്‍ക്ക് വേണ്ട ഒരു ചാതുരിയും നിങ്ങള്‍ക്കില്ല"
                                ഭാര്യ ഇടയ്ക്കിടെ പറയും-
                    'എന്തെങ്കിലും ഒരു കേസ് കിട്ടിയാല്‍, കോടതിയില്‍ പോകാതെ 'രാജി' ആക്കി കൊടുക്കും '-
           എനിക്കെന്തോ...!, എന്‍റെ മനസ്സാക്ഷി അങ്ങിനെയാണ് !-
                   അങ്ങിനെ നിയമത്തിന്‍റെ വക്താവായ ഞാന്‍, വക്കീല്‍ ആയി
നിവര്‍ത്തിക്കുംമ്പോഴാണ്, ഒരു കേസ് വരുന്നത് -  
             അതും അയലത്ത് നിന്ന് തന്നെ - പരിചയമുള്ള കുടുംബ സുഹൃത്തില്‍ നിന്ന് -
                        സംഗതി 'വിവാഹ മോചന' കേസ് ആണ് -
      കക്ഷിക്ക് വയസ് അറുപത് - മറ്റെ കക്ഷിക്ക്, അറുപത്തെട്ടും -
             കേസ് ഏറ്റെടുക്കാന്‍ എനിക്ക് വൈമനസ്യം തോന്നി - അറിയുന്നവര്‍ -
അയല്‍പക്കക്കാര്‍ -
                 കുറച്ചു നാളുകള്‍ ഞാന്‍ ഉരുണ്ടുപെരണ്ടു -
    മോചനം കാംഷിക്കുന്ന സ്ത്രീയുടെ വേവലാതി, ആവലാതി - അത് കേട്ടിട്ടുള്ള
എന്‍റെ ഭാര്യയുടെ സമ്മര്‍ദം -
                അവസാനം ഞാന്‍ കേസ് ഏറ്റെടുത്തു -
              നല്ല കുടുംബ സ്വത്തുള്ള ഭര്‍ത്താവ്, മുംബയില്‍ ഏറെ നാള്‍, ഉന്നത പദവിയില്‍ ജോലി നോക്കിയ ആള്‍ - ആ മനുഷ്യന് പരസ്ത്രീ ബന്ധം ഉണ്ടെന്ന് മനസ്സിലായ സാഹചര്യമാണ് കേസിന്‍റെ ഉറവിടം -
               വീട്ടില്‍ ഒന്നും രണ്ടും പറഞ്ഞു വഴക്ക് - വീട്ടുകാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന ആധാരവും -
             നിയമപരമായി  ഒരു വേര്‍പാടിന് സാധ്യതകള്‍ ഏറെ -
      ഈ സാഹചര്യത്തില്‍ അങ്ങേരുടെ സ്വത്ത്‌, അവര്‍ക്കും മക്കള്‍ക്കും കിട്ടാതെ അന്യാധീനപ്പെടുമോ എന്നതാണ് എന്‍റെ കക്ഷിയുടെ പ്രശ്നം -
                       കേസ് ഞാന്‍ ഏറ്റെടുത്ത് ഫയല്‍ ചെയ്തു -
                              അങ്ങേരും വിട്ടുകൊടുക്കുന്നില്ല -
                       അവസാനം  കോടതി വിധി പറഞ്ഞു -
               "നിങ്ങള്‍ വാദിയും പ്രതിയും കൂടെ കളിക്കുന്ന ഒരു കൂത്തരങ്ങാണോ
കോടതി? - കോടതി സമയം ഇങ്ങനെ ദുര്‍വിനിയോഗം ചെയ്യുന്നതിനെ, കോടതി താക്കീതു നല്‍കുന്നു" !
                       അന്തം വിട്ട ഞാന്‍ കുറച്ചു നേരം തരിച്ചു നിന്നു -
          കോടതിയില്‍ ബോധിപ്പിച്ച വസ്തുതാനിഷ്ട പ്രകാരമുള്ള തെളിവുകളാല്‍,
പത്തു കൊല്ലം മുന്‍പ് തന്നെ, അങ്ങേരുടെ എല്ലാ സ്വത്തുക്കളും, ഭാര്യയുടെ പേരില്‍  ആക്കിയിരിക്കുന്നു  -  
                 എനിക്ക് പരിചയമുണ്ടായിരുന്ന മറുകക്ഷിയോടു ചോദിച്ചു,                                               "എന്തിനായാരിന്നു ഈ അംങ്കം-"
                അങ്ങേര് പറഞ്ഞത് ഞാന്‍ ഇപ്പോഴും  ഓര്‍ക്കുന്നു -
   'വക്കീലിന് അറിയാമല്ലോ, എന്‍റെ ഭാര്യ ഒരു മലയാളം ഭാഷ  ടീച്ചര്‍ ആയിരുന്നു എന്നത്-'
      "എന്താ, അവര്‍ക്ക് വിവരം  ഇല്ലാത്തത് കൊണ്ടാണ് എന്ന് തോന്നുന്നുണ്ടോ?"
                 "ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടും, 'ഓ, വക്കീല്‍ ഒരു ഇടതു പക്ഷ ചിന്താഗതിക്കാരന്‍ ആണല്ലോ-'
             "നിങ്ങള്‍ക്കൊക്കെ, 'കൌസുവിന്‍റെ, ഗര്‍ഭത്തിന്‍റെ കാര്യത്തില്‍, പാര്‍ട്ടിയുടെ, നിലപാട് എന്താണ്, എന്നതല്ലേ, പ്രശ്നം !"
                 (പണ്ട് ഓ.വി വിജയനോ, എം. പി നാരായനപിള്ളയോ എഴുതിയ ഒരു ടിപ്പിണി ആണെ)-
                         "അല്ല വക്കീലെ, 'ആഹാരം, വസ്ത്രം, കൂര,' "
       "അതിനപ്പുറം, 'ജീവജാലങ്ങള്‍ക്ക് അവശ്യം വേണ്ട വേറൊന്നും ഇല്ലേ!"
                 നിങ്ങളുടെ 'മാര്‍ക്സിയന്‍ ഡയലക്ടസ്സില്‍' അതിന് അപ്പുറം ഇല്ലായിരിക്കാം -
             "ഇന്ദിരാഗാന്ധിയും  "റോട്ടി, കപ്പട ഔര്‍ മകാന്‍" എന്ന് പറഞ്ഞു -
    അത്  കൊണ്ട് മാത്രം, സ്വസ്ഥമായ ഒരു ജീവിത അന്തരീക്ഷം, ഉണ്ടാകുമോ?
 "മനുഷ്യരടക്കം  ഉള്ള ജീവികള്‍ക്ക് വേറെ ചിലതും, പരമപ്രധാനമായൊരു പ്രക്രിയ ആണ്!      
              "വിവരം ഉള്ള അവള്‍ക്ക്, കാര്യേഷു മന്ത്രി" , എന്ന് വരെയേ  മനസ്സിലായുള്ളൂ - അത് കഴിഞ്ഞിട്ടും, ഉണ്ട് എന്നുള്ളത്, അവള്‍ സൌകര്യപൂര്‍വ്വം അവഗണിച്ചു  എന്ന് തോന്നി - '
              "ഏതായാലും ഞാന്‍ സമൂഹത്തിനു മുന്‍പില്‍ നാറി"-
       "എങ്കില്‍, മുട്ടോളം നനഞ്ഞവന്, എന്ത് തണുപ്പ്, എന്ന്‍ഞാനും വിചാരിച്ചു"                                              വിവാഹമോചനം ഉത്തരവായി -
         കേസ് ഞാന്‍ ജയിച്ചു - എന്‍റെ കക്ഷി ജയിച്ചു - മറുകക്ഷിയും ജയിച്ചു-
            തോറ്റത്, ഈ കേസിന്‍റെ പര്യവസാനം കാണാന്‍ ഉറ്റ് നോക്കിയ അയല്‍പക്കക്കാര്‍ !!!  
-----------------------------------------------------------------------------------------------------